രണ്ടാം വാർഷിക റൗണ്ട് ടേബിളിൽ യുവ നേതാക്കളെയും പരിചയസമ്പന്നരായ വിദഗ്ദ്ധരെയും ഒരുമിച്ചുകൂട്ടി സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി 2024

അബുദാബി, 2024 ഫെബ്രുവരി 09, (WAM) -- സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി അതിൻ്റെ രണ്ടാം വാർഷിക റൗണ്ട് ടേബിളിൽ, അർജൻ്റീന, ബൾഗേറിയ, സെൻട്രൽ ആഫ്രിക്കൻ, ചിലി, കോസ്റ്റാറിക്ക, ഈജിപ്ത്, ഫ്രാൻസ്, ഹെയ്തി, ഇന്തോനേഷ്യ, ഇറ്റലി, കെനിയ, മൊറോക്കോ, സെനഗൽ, സ്പെയിൻ, ടുണീഷ്യ, യുഎഇ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ 17 രാജ്യങ്ങളിൽ നിന്നുള്ള ഉന്നത തല വിദഗ്ധർക്കും കിഴക്കൻ തിമോർ, ഈജിപ്ത്, ഇന്ത്യ, ഇറ്റലി, മൊറോക്കോ, യുഎഇ, യുഎസ്എ, സിംബാബ്‌വെ എന്നീ 8 രാജ്യങ്ങളിൽ നിന്നുള്ള യുവ നേതാക്കൾക്കും ആതിഥേയത്വം വഹിച്ചു.

സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി 2024 ചടങ്ങിന് തൊട്ടുപിന്നാലെ അബുദാബിയിൽ നടന്ന ഈ ഒത്തുചേരൽ, സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലും മനുഷ്യ സാഹോദര്യം വളർത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.

മാനുഷിക സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിൽ വരും തലമുറ നേതാക്കളുടെ പങ്ക് എന്ന പ്രമേയത്തിൽ അവാർഡ് ജേതാക്കൾ, ജഡ്ജിംഗ് കമ്മിറ്റിയിലെ ബഹുമാനപ്പെട്ട അംഗങ്ങൾ, ഡസൻ കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവർ സജീവമായ ചർച്ചകളിൽ ഏർപ്പെട്ടു. തലമുറകൾക്കിടയിലും സാംസ്കാരികമായും ചർച്ച ചെയ്യുന്നതിനും ആശയ വിനിമയത്തിനും പങ്കാളികൾക്കിടയിലുള്ള സഹകരണത്തിൻ്റെ പര്യവേക്ഷണത്തിനുമുള്ള ചലനാത്മക വേദിയായി റൗണ്ട്ടേബിൾ വർത്തിച്ചു.

“യുവാക്കൾക്കൊപ്പം പ്രവർത്തിക്കുന്നത്, ഞാൻ ചെയ്യുന്ന ജോലി അനന്തമാണെന്നും അത് പതിറ്റാണ്ടുകളായി നിലനിൽക്കുമെന്നും ഉറപ്പാക്കുന്നു. ഭാവിയിൽ പ്രകാശം പരത്തുന്നവർക്ക് നമ്മൾ പഠിച്ച കാര്യങ്ങൾ കൈമാറേണ്ടത് അത്യാവശ്യമാണ്." ലോകപ്രശസ്ത കാർഡിയാക് സർജനും 2024-ലെ അവാർഡ് ജേതാവും പ്രൊഫസറുമായ സർ മഗ്ദി യാക്കൂബ് പറഞ്ഞു.

“ഓരോ വ്യക്തിക്കും ആളുകളെ പ്രചോദിപ്പിക്കാനുള്ള ശക്തിയുണ്ട്, നാമെല്ലാവരും ഇപ്പോൾ നിൽക്കുന്ന ഭൂമി സഹസ്രാബ്ദങ്ങളായി കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ഭൂമിയാണ്. എല്ലാവരുടെയും പശ്ചാത്തലം ഒരുപോലെ ആഘോഷിക്കുന്ന, സാംസ്കാരിക സഹകരണത്തിനും വൈവിധ്യത്തെ വിലമതിക്കുന്നതിനുമുള്ള ഒരു ബ്ലൂപ്രിൻറാണ് യുഎഇ. ഏതൊരു മുന്നോട്ടുള്ള ചിന്താഗതിയുള്ള സമൂഹത്തിൻ്റെയും നട്ടെല്ലായ സംസ്കാരത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു." അബ്രഹാമിക് ഫാമിലി ഹൗസ് പ്രസിഡൻ്റ് മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.

“മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാർഡ് വെറുമൊരു അവാർഡ് അല്ല. ഇത് സമാധാനപരമായ സഹവർത്തിത്വത്തിന് വേണ്ടി വാദിക്കുന്ന തുടർച്ചയായ സംഭാഷണം വളർത്തുന്നതിനുള്ള പ്രതിജ്ഞയാണ്. മനുഷ്യ സാഹോദര്യത്തിൻ്റെ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ യുവജനതയ്ക്ക് ശക്തിയുണ്ടെന്നുള്ള ഞങ്ങളുടെ വിശ്വാസത്തെ റൗണ്ട്ടേബിളിന്‍റെ ഈ രണ്ടാം പതിപ്പ് വർധിപ്പിക്കുന്നു" മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാർഡ് സെക്രട്ടറി ജനറൽ ജഡ്ജി മുഹമ്മദ് അബ്ദുൽസലാം പറഞ്ഞു.

“ഇന്നത്തെ എൻ്റെ പ്രധാന സന്ദേശം യുവാക്കൾക്കുള്ള പ്രതീക്ഷയാണ്. നിങ്ങൾ ആളുകളിൽ ഏറ്റവും മികച്ചത് കൊണ്ടുവരുകയാണെങ്കിൽ - ശരിയായ കാര്യം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് യാഥാർത്ഥ്യത്തെ രൂപാന്തരപ്പെടുത്താനാകും. അതാണ് മനുഷ്യ സാഹോദര്യത്തിൻ്റെ സന്ദേശം.” യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (യുഎൻസിടിഎഡി) സെക്രട്ടറി ജനറൽ റെബേക്ക ഗ്രിൻസ്‌പാൻ മയൂഫിസ് പറഞ്ഞു.

വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാനുഷിക സാഹോദര്യ മൂല്യങ്ങൾ സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും അടുത്ത തലമുറയുടെ ലെൻസിലൂടെ ലോകത്തിൻ്റെ പാത പരിശോധിക്കുന്നതും ചർച്ചയിൽ പര്യവേക്ഷണം ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളിൽ ഉൾപ്പെടുന്നു.

2023-ലെ കേ-ഓണറി ഷംസ അബൂബക്കർ ഫാദിൽ, 2022-ലെ കോ-ഹോണറി ഫോക്കലിലെ മിഷേൽ പിയറി-ലൂയിസ്, 2021-ലെ കേ-ഓണറി ലത്തീഫ ഇബ്ൻ സിയാറ്റെൻ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കിട്ടു. ആഗോള വിദഗ്ധരിൽ നിന്ന് ഉൾക്കാഴ്ചകൾ കേൾക്കാനുള്ള അവസരത്തിന് റൗണ്ട്ടേബിളിൽ യുവ നേതാക്കൾ നന്ദി രേഖപ്പെടുത്തി.

“മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാർഡിലൂടെ, വൈവിധ്യങ്ങൾ ഒരു ശക്തിയായി ആഘോഷിക്കുന്നത് ഞാൻ കണ്ടു, അത് നമ്മെ മികച്ചതിലേക്ക് ഒന്നിപ്പിക്കുന്നു. വൈവിധ്യം എപ്പോഴും ആഘോഷിക്കപ്പെടണം, കാരണം വൈവിധ്യമില്ലാത്തിടത്ത് മനുഷ്യ സാഹോദര്യം പുലരില്ല." ലണ്ടനിലെ കിംഗ്‌സ് കോളേജിലെ വിദ്യാർത്ഥിനി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള ഐഷ അലിയാസി പറഞ്ഞു.

“യുവ, കറുത്തവംശജയായ, ആഫ്രിക്കൻ സ്ത്രീ എന്ന നിലയിൽ, എനിക്ക് വേണ്ടി മറ്റുള്ളവർ തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്, പക്ഷേ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. മാനുഷിക സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിൽ യുവാക്കളുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സ്ത്രീകൾ ഇത്തരമൊരു സമ്മേളനത്തിൽ അഭിമാനകരമായ സ്ഥാനങ്ങൾ വഹിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്." ജോർജ്‌ടൗൺ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ സിംബാബ്‌വെയിൽ നിന്നുള്ള റെനി മുതാരെ പറഞ്ഞു.