ന്യൂയോർക്ക്, 13 മാർച്ച് 2024 (WAM) -- ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, മാർച്ച് 15 ന് ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് തൻ്റെ സന്ദേശത്തിൽ ഓൺലൈൻ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. "ഓൺലൈൻ വിദ്വേഷ പ്രസംഗം യഥാർത്ഥ ജീവിതത്തിലെ അക്രമങ്ങൾ വർദ്ധിപ്പിക്കുന്നു," അദ്ദേഹം ഊന്നിപ്പറഞ്ഞു.
"ലോകത്തിൻ്റെ പല ഭാഗങ്ങളിലും മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിൻ്റെയും മതഭ്രാന്തിൻ്റെയും വേലിയേറ്റം വർദ്ധിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ ഈ വർഷത്തെ അന്താരാഷ്ട്ര ദിന ആചരണം," ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
വിവേചനവും മറ്റ് തടസ്സങ്ങളും മുസ്ലീങ്ങളുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ലംഘിക്കുകയാണ്. ഭിന്നിപ്പുണ്ടാക്കുന്ന വാക്ചാതുര്യവും തെറ്റായ ചിത്രീകരണവും സമുദായങ്ങളെ കളങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ അസ്വസ്ഥജനകമായ പ്രവണതയിൽ ഭൂരിഭാഗവും മതവിഭാഗങ്ങൾക്കും യഹൂദരും ന്യൂനപക്ഷ ക്രിസ്ത്യൻ സമൂഹങ്ങളും മറ്റുള്ളവരും ഉൾപ്പെടെയുള്ള ദുർബലരായ ജനവിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളുടെ വിപുലമായ മാതൃകയുടെ ഭാഗമാണ്, യുഎൻ മേധാവി വിശദീകരിച്ചു.
“നാം മതാന്ധതയെ അതിൻ്റെ എല്ലാ രൂപത്തിലും നേരിടുകയും വേരോടെ പിഴുതെറിയുകയും വേണം. നേതാക്കൾ പ്രകോപനപരമായ പ്രഭാഷണങ്ങളെ അപലപിക്കുകയും മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും വേണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വെറുപ്പുളവാക്കുന്ന ഉള്ളടക്കം മോഡറേറ്റ് ചെയ്യുകയും ഉപയോക്താക്കളെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കുകയും വേണം. അസഹിഷ്ണുതയും സ്റ്റീരിയോടൈപ്പുകളും പക്ഷപാതവും ചെറുക്കാൻ എല്ലാവരും ഒന്നിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
“പരസ്പര ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ഐക്യം വളർത്തുന്നതിനും എല്ലാവർക്കും സമാധാനപരവും നീതിപൂർവകവും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രതിജ്ഞാബദ്ധരാകാം,” സെക്രട്ടറി ജനറൽ ഉപസംഹരിച്ചു.
2022-ൽ, ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ്റെ (ഒഐസി) 60 അംഗരാജ്യങ്ങളുടെ പ്രമേയം അംഗീകരിച്ചു. മാർച്ച് 15 ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി നിശ്ചയിച്ചു. തീവ്രവാദവും ആക്രമാസക്തമായ തീവ്രവാദവും ഏതെങ്കിലും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്നും പാടില്ലെന്നും രേഖ ഊന്നിപ്പറയുന്നു. മനുഷ്യാവകാശങ്ങളോടുള്ള ആദരവിൻ്റെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ള സഹിഷ്ണുതയുടെയും സമാധാനത്തിൻ്റെയും സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംവാദത്തിന് അത് ആഹ്വാനം ചെയ്യുന്നു.
WAM/അമൃത രാധാകൃഷ്ണൻ