വേനലവധിക്കാലത്തെ ചൂട് തരംഗം നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി , 16 ഏപ്രിൽ 2024 (WAM) -- വർദ്ധിച്ചുവരുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ഗുരുതരമായ വെല്ലുവിളികളും കാരണം വരാനിരിക്കുന്ന വേനൽക്കാല മാസങ്ങളിൽ ഇന്ത്യ ഉഷ്ണതരംഗത്തിന് തയ്യാറെടുക്കുകയാണെന്ന് ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു.

"2024 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ താപനില രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സാധാരണ നിലയിൽ നിന്നും കൂടാൻ സാധ്യതയുണ്ട്," പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം പിഎംഒ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ഈ യോഗത്തിൽ അവശ്യ മരുന്നുകൾ, ഇൻട്രാവണസ് ഫ്ലൂയിഡുകൾ, ഐസ് പായ്ക്കുകൾ, ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻസ് (ഒആർഎസ്), കുടിവെള്ളം എന്നിവയുടെ കാര്യത്തിൽ ആരോഗ്യ മേഖലയിലെ തയ്യാറെടുപ്പുകൾ മോദി അവലോകനം ചെയ്തു.

അതേസമയം, വേനൽക്കാലത്ത് ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നതിന്, വാണിജ്യ പരിഗണനകൾ കാരണം ഉപയോഗിക്കാതെ കിടക്കുന്ന വാതക അധിഷ്ഠിത പവർ പ്ലാൻ്റുകൾ പ്രവർത്തനക്ഷമമാക്കിയതായി ഇന്ത്യയുടെ ഊർജ മന്ത്രാലയം അറിയിച്ചു.

വൈദ്യുത നിലയങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ മഴക്കാലത്തേക്ക് മാറ്റുക, അടിയന്തര അടിസ്ഥാനത്തിൽ പുതിയ വൈദ്യുതി കപ്പാസിറ്റി വേഗത്തിലാക്കുക, ക്യാപ്റ്റീവ് ജനറേറ്റിംഗ് സ്റ്റേഷനുകൾ പ്രയോജനപ്പെടുത്തുക, വൈദ്യുതി വിൽപ്പന വാഗ്ദാനം ചെയ്യുക എന്നിവയാണ് വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി ആർ കെ സിംഗ് പ്രഖ്യാപിച്ച മറ്റ് നടപടികൾ.

“ഇന്ത്യയുടെ വൈദ്യുതി ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലും ഉയർന്ന ഡിമാൻഡുള്ള കാലഘട്ടത്തിലും,” മന്ത്രാലയം പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ