ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണ് യുഎഇയിലെ കനത്ത മഴ, ക്ലൗഡ് സീഡിംഗ് അല്ല: കാലാവസ്ഥാ വിദഗ്ധർ

അബുദാബി, 2024 ഏപ്രിൽ 21, (WAM) -- ഏപ്രിൽ 16-ന് യുഎഇയിൽ പെയ്ത കനത്ത മഴ, കൃത്രിമ ക്ലൗഡ് സീഡിംഗ് കാരണമല്ലെന്നും റെക്കോർഡ് കാർബൺ ഉദ്‌വമനം മൂലമുണ്ടായ ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമാണിതെന്നും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവാണ് ഏപ്രിൽ 16-ന്, യുഎഇയുടെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്ത മഴ.

അൽ ഐനിലെ ഖത്മ് അൽ ഷിക്‌ല പ്രദേശത്ത് 75 വർഷത്തിനിടെ ഏറ്റവും ഉയർന്ന മഴയായ 254.8 മില്ലിമീറ്റർ രേഖപ്പെടുത്തി, ഇത് എമിറേറ്റ്‌സിലെ ശരാശരി വാർഷിക മഴയുടെ തോത് ഉയർത്തുന്നതിലും രാജ്യത്തിൻ്റെ ഭൂഗർഭ ജലശേഖരം ഉയർത്തുന്നതിലും ഗണ്യമായ സംഭാവന നൽകി.

2024 ഏപ്രിൽ പകുതിയോടെ യുഎഇ അനുഭവിച്ച അതിരൂക്ഷമായ കാലാവസ്ഥ തീവ്രതയിലും വ്യാപകമായ ആഘാതങ്ങളിലും അസാധാരണമാണെന്ന് ഖലീഫ സർവകലാശാലയിലെ സീനിയർ റിസർച്ച് സയൻ്റിസ്റ്റും എൻവയോൺമെൻ്റൽ ആൻഡ് ജിയോഫിസിക്കൽ സയൻസസ് ലാബ് മേധാവിയുമായ ഡോ. ഡയാന ഫ്രാൻസിസ് പറഞ്ഞു. ഏപ്രിൽ 16-ന് പെയ്ത മഴയുടെ അളവ് അഭൂതപൂർവമായിരുന്നു, ഇത് യുഎഇയിൽ 2 വർഷത്തിനുള്ളിൽ ലഭിക്കുന്ന മഴയുടെ അളവിന് തുല്യമാണ് അല്ലെങ്കിൽ ശരാശരി 7 മാസത്തിനുള്ളിൽ ലണ്ടനിൽ ലഭിക്കുന്ന മഴയുടെ അളവിന് തുല്യമാണ്.

കുറഞ്ഞത് 5 ദിവസം മുമ്പെങ്കിലും പ്രവചിക്കപ്പെട്ട അസാധാരണമായ മഴയ്ക്ക് ക്ലൗഡ് സീഡിംഗ് കാരണമായിട്ടില്ലെന്നും ആ പ്രവചനങ്ങളിൽ ക്ലൗഡ് സീഡിംഗ് കണക്കാക്കിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. കൂടാതെ, അത്തരം ഗുരുതരമായ സംഭവങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തുന്നില്ല, കാരണം ആ സംവഹന മേഘങ്ങൾക്കുള്ളിൽ പൈലറ്റുമാർക്ക് പറക്കുന്നത് വളരെ അപകടകരമാണ്.

നിലവിലുള്ള മേഘങ്ങൾക്കുള്ളിൽ ഘനീഭവിക്കുന്നതിന് ജലബാഷ്പത്തെ സഹായിച്ച് മഴ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു സാങ്കേതികതയാണ് ക്ലൗഡ് സീഡിംഗ് എന്ന് അവർ വിശദീകരിച്ചു. എന്നിരുന്നാലും, സ്വയം മേഘങ്ങളോ ജലബാഷ്പമോ സൃഷ്ടിക്കാൻ ഇതിന് കഴിവില്ല, അതിനാൽ സീഡിംഗ് സംഭവിക്കുന്നതിന് അവയുടെ സാന്നിധ്യം ആവശ്യമാണ്.