ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക്

ദുബായ്, 23 ഏപ്രിൽ, 2024 (WAM) -- യുഎഇയിൽ അനുഭവപ്പെട്ട ശക്തമായ മഴയ്ക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രതിദിനം 1,400 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും ഓപ്പറേഷൻ സ്പീഡ് പ്രതീക്ഷകൾക്കപ്പുറമാണെന്നും എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത് പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് വിമാനത്താവളം 2,155 വിമാനങ്ങൾ റദ്ദാക്കുകയും 115 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയും മാനവ വിഭവശേഷി ശക്തിപ്പെടുത്തുകയും ചെയ്‌തതിനാൽ, ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ വേഗത്തിൽ പുനഃക്രമീകരിക്കാനും ദുരിതബാധിതരായ യാത്രക്കാർക്ക് അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ സഹായം നൽകാനും വിമാനത്താവളത്തിന് കഴിഞ്ഞുവെന്ന് ഗ്രിഫിത്ത്സ് വ്യക്തമാക്കി.

എയർപോർട്ട് ജീവനക്കാർ, എയർലൈൻ പങ്കാളികൾ, സർക്കാർ ഏജൻസികൾ, സേവന പങ്കാളികൾ എന്നിവരുൾപ്പെടെ എയർപോർട്ട് കമ്മ്യൂണിറ്റിയുടെ ടീം സ്പിരിറ്റിനെ അദ്ദേഹം പ്രത്യേകം ആദരിച്ചു. ചുറ്റുമുള്ള റോഡ് അടച്ചതിനാൽ സപ്ലൈസ് കൊണ്ടുപോകുന്നതിൽ പ്രാരംഭ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, വിമാനത്താവളം 75,000 ലധികം ലഘുഭക്ഷണ പായ്ക്കുകൾ ദുരിത ബാധിത യാത്രക്കാർക്ക് വിതരണം ചെയ്തതായി ഗ്രിഫിത്ത് പറഞ്ഞു.

ലഗേജ് ബാക്ക്‌ലോഗുകൾ കൈകാര്യം ചെയ്യുന്നത് പോലുള്ള വെല്ലുവിളികൾ ഇനിയും മുന്നിലുണ്ടെന്നും സേവന പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. യാത്രക്കാരുടെ ക്ഷമയ്ക്ക് ഗ്രിഫിത്ത് നന്ദി പറഞ്ഞു.

എയർപോർട്ട് പ്രവർത്തനങ്ങൾ സാധാരണ നിലയിലായതിനാൽ, തിരക്ക് ഒഴിവാക്കാനും പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്താനും വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും ടെർമിനലിൽ എത്തിച്ചേരണമെന്ന് അദ്ദേഹം യാത്രക്കാരോട് നിർദ്ദേശിച്ചു.


WAM/അമൃത രാധാകൃഷ്ണൻ