ദുബായ്, ഏപ്രിൽ 23, 2024 (WAM) --ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ, മേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ 22-ാമത് അറബ് മീഡിയ ഫോറം (എഎംഎഫ്) മെയ് 27 മുതൽ 29 വരെ ദുബായിൽ നടക്കും. പ്രദേശത്തിൻ്റെ മാധ്യമ മേഖലയെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനും അതിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിനും ഫോറം ലക്ഷ്യമിടുന്നു. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഫോറം, അറബ് ജനതയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന മേഖലയുടെ വളർച്ചയ്ക്കായി ഒരു കാഴ്ചപ്പാട് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മേഖലയുടെ പരിവർത്തനത്തെക്കുറിച്ചും ഈ പ്രക്രിയയിൽ മാധ്യമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അറബ് മാധ്യമ നേതാക്കൾക്കിടയിൽ ചർച്ചകൾ സുഗമമാക്കുന്നതിൽ ഫോറത്തിൻ്റെ പങ്ക് ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എടുത്തുപറഞ്ഞു.
ജനജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന മാധ്യമ വ്യവസായത്തിന്റെ വളർച്ചയ്ക്കും സർഗ്ഗാത്മകതയ്ക്കും മികവിനും ഫോറം അവസരങ്ങൾ നൽകും. സംഭാഷണത്തിലൂടെ സമൂഹത്തെ ഫലപ്രദമായി സേവിക്കാൻ മാധ്യമങ്ങളെ ശാക്തീകരിക്കാൻ ദുബായ് പ്രതിജ്ഞാബദ്ധമാണ്. അറബ് മാധ്യമ മേഖലയുടെ വികസനത്തിന് ഉതകുന്ന നൂതന ആശയങ്ങളുടെയും പദ്ധതികളുടെയും കേന്ദ്രമായി ദുബായിയെ പ്രദർശിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മാധ്യമ വളർച്ചയ്ക്ക് ഏകീകൃതവും തന്ത്രപരവുമായ സമീപനം വികസിപ്പിക്കുന്നതിൽ സംഭാഷണത്തിൻ്റെ പ്രാധാന്യം ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സണും ദുബായ് പ്രസ് ക്ലബ് പ്രസിഡൻ്റുമായ മോന ഗന്നം അൽ മർറി ഊന്നിപ്പറഞ്ഞു. നൈപുണ്യവും വിജ്ഞാനവുമുള്ള പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലൂടെ മാധ്യമ നവീകരണം പ്രോത്സാഹിപ്പിക്കാനാണ് അറബ് മീഡിയ ഫോറം ലക്ഷ്യമിടുന്നത്.
യുവ മാധ്യമ പ്രവർത്തകരെ ശാക്തീകരിക്കുന്നതിലാണ് എഎംഎഫിൻ്റെ ആദ്യ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അറബ് മാധ്യമ അവാർഡുകളിലൂടെ പ്രാദേശിക മാധ്യമ വ്യവസായത്തിലെ മികച്ച നേട്ടങ്ങൾ രണ്ടാം ദിവസം ആദരിക്കും. കൂടാതെ, വിവിധ വിഭാഗങ്ങളിലെ ഡിജിറ്റൽ സ്വാധീനം ചെലുത്തുന്നവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനായി ഫോറം ഒരു അവാർഡ് ചടങ്ങ് നടത്തും.
WAM/അമൃത രാധാകൃഷ്ണൻ