അബ്ദുല്ല ബിൻ സായിദുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് ക്രൊയേഷ്യൻ പ്രധാനമന്ത്രി

സാഗ്രെബ്, 26 ഓഗസ്റ്റ് 2024 (WAM) --ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഡാവർ ബൊസിനോവിച്ച്, വിദേശ, യൂറോപ്യൻ മന്ത്രി ഗോർഡൻ ഗ്രിലിക് റാഡ്മാൻ എന്നിവരുമായി സാഗ്രെബിലേക്കുള്ള സന്ദർശനത്തിനിടെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും വികസനത്തിനും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിയ്ക്കും പിന്തുണ നൽകുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സാമ്പത്തിക, നിക്ഷേപം, പുനരുപയോഗ ഊർജം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാനുള്ള അവസരങ്ങളും ഇരുപക്ഷവും പര്യവേക്ഷണം ചെയ്തു.

ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ യുഎഇയിൽ എംബസി തുറക്കാനുള്ള ക്രൊയേഷ്യയുടെ ഉദ്ദേശ്യം പ്രധാനമന്ത്രി പ്ലെൻകോവിച്ച് പ്രഖ്യാപിച്ചു. ക്രൊയേഷ്യ സന്ദർശിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച ശൈഖ് അബ്ദുല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ബന്ധത്തിന് ഊന്നൽ നൽകി. കൂടിക്കാഴ്ചക്കിടെ, യുഎഇ ആഭ്യന്തര മന്ത്രാലയവും ക്രൊയേഷ്യൻ ആഭ്യന്തര മന്ത്രാലയവും തമ്മിൽ പരസ്പര അംഗീകാരവും ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റവും സംബന്ധിച്ച് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. യോഗത്തിൽ സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരി, ക്രൊയേഷ്യയിലെ യുഎഇ നോൺ റസിഡൻ്റ് അംബാസഡർ അഹമ്മദ് അലത്താർ എന്നിവർ പങ്കെടുത്തു.