സാംസ്കാരിക സഹകരണത്തിന് ഇന്ത്യ-യുഎഇ യോഗം; ഇന്ത്യ ഹൗസ് പദ്ധതി ആജണ്ടയിൽ

അബുദാബി, 2025 മാർച്ച് 23 (WAM) -- യുഎഇയും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, നൂറ ബിന്ത് മുഹമ്മദ് അൽ കാബി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ലയുമായി ചേർന്ന് ഉന്നതതല പ്രതിനിധി യോഗം നടത്തി.

യുഎഇ പ്രതിനിധി സംഘത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുബാറക് അൽ നഖി, കായിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഗാനേം അൽ ഹജേരി, ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ അൽഷാലി, സാമ്പത്തിക മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽറഹ്മാൻ അൽ മെയ്‌നി എന്നിവർ ഉൾപ്പെടുന്നു.

ഇന്ത്യ-യുഎഇ സാംസ്കാരിക കൗൺസിലിന്റെ പ്രവർത്തനക്ഷമത, കല, വിദ്യാഭ്യാസം, സൃഷ്ടിപരമായ വ്യവസായങ്ങൾ, പൈതൃക സംരക്ഷണം, യുവാക്കളുടെ ഇടപെടൽ, മറ്റ് മേഖലകൾ എന്നിവയിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടങ്ങിയ
വിഷയങ്ങളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു.

യുഎഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു യോഗത്തിന്റെ പ്രധാന ആകർഷണം. ഇന്ത്യയുടെ സമ്പന്നമായ കലാപരവും സാംസ്കാരികവുമായ പൈതൃകം ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സാംസ്കാരിക കേന്ദ്രമായാണ് ഇന്ത്യ ഹൗസ് എന്ന ആശയം വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ, ക്രിയേറ്റീവ് സ്റ്റാർട്ടപ്പുകൾ, ബിസിനസ്-ടു-ബിസിനസ് സഹകരണങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള വഴികൾ, മുൻഗണനാ മേഖലകളിലെ സഹകരണം മേൽനോട്ടം വഹിക്കുന്നതിനായി തീമാറ്റിക് സബ് കമ്മിറ്റികളുടെ രൂപീകരണം എന്നിവ ഇരുപക്ഷവും പരിശോധിച്ചു.

“നന്ദിനി സിംഗ്ലയുമായും ഐസിസിആർ പ്രതിനിധി സംഘവുമായും നടത്തിയ കൂടിക്കാഴ്ച, മെച്ചപ്പെട്ട സാംസ്കാരികവും സൃഷ്ടിപരവുമായ പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിനുള്ള യുഎഇയുടെയും ഇന്ത്യയുടെയും പങ്കിട്ട പ്രതിബദ്ധതയുടെ പ്രതീകമായി വർത്തിച്ചു. സാംസ്കാരിക വിനിമയങ്ങൾ വികസിപ്പിക്കുന്നതിലൂടെയും നമ്മുടെ ചലനാത്മകമായ കലാ-സർഗ്ഗാത്മക സമൂഹങ്ങളിലുടനീളം സഹകരണം വളർത്തിയെടുക്കുന്നതിലൂടെയും, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധം തുടർന്നും അഭിവൃദ്ധി പ്രാപിക്കുന്നുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു,” അൽ കാബി പറഞ്ഞു.

ഇരു രാജ്യത്തിന്റെയും നേതൃത്വം മുന്നോട്ടുവച്ച ദർശനത്തിന് അനുസൃതമായി ഫലപ്രാപ്തിയുള്ള സംരംഭങ്ങൾ നടപ്പിലാക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യം ഇരു പ്രതിനിധികളും സ്ഥിരീകരിച്ചതോടെ യോഗം അവസാനിച്ചു.