യുഎഇയിൽ ആറ് മാസത്തിനുള്ളിൽ പ്രവേശന, താമസ നിയമങ്ങൾ ലംഘിച്ച 32,000 പേർ അറസ്റ്റിൽ

അബുദാബി, 2025 ജൂലൈ 22 (WAM) -- വിവിധ പരിശോധനാ കാമ്പെയ്‌നുകൾക്കിടെ 2025 ജനുവരി മുതൽ ജൂൺ അവസാനം വരെ യുഎഇയിൽ പ്രവേശന, താമസ നിയമങ്ങൾ ലംഘിച്ചത്തിന് 32,000 പേരെ കസ്റ്റഡിയിലെടുത്തതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിഫിക്കേഷൻ, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ അറിയിച്ചു.

എമിറേറ്റ്‌സിലെ വിദേശികളുടെ താമസവും തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 'സുരക്ഷിതമായ ഒരു സമൂഹത്തിലേക്ക്' എന്ന മുദ്രാവാക്യത്തിന് കീഴിൽ അതോറിറ്റിയുടെ രാജ്യവ്യാപകമായ നിരീക്ഷണ കാമ്പെയ്‌നുകളുടെ ഭാഗമാണ് ഈ നടപടികൾ.

ലംഘനങ്ങൾ കുറയ്ക്കുന്നതിന് മാത്രമല്ല, രാജ്യത്ത് താമസിക്കുന്നവർക്കും സന്ദർശിക്കുന്ന സന്ദർശകർക്കും മാന്യവും നിയമപരവുമായ ജീവിതം നൽകുന്നതിനും ഈ കാമ്പെയ്‌നുകൾ തുടരുകയാണെന്ന് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പ്രസ്താവനയിൽ പറഞ്ഞു.

സമൂഹത്തിൽ നിയമ അവബോധം സൃഷ്ടിക്കുന്നതിനും നിയമലംഘന പ്രവണത ഇല്ലാതാക്കുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ കാമ്പെയ്‌നുകൾ എന്ന് അദ്ദേഹം വ്യക്തമാക്കി. പരിശോധനയ്ക്കിടെ അറസ്റ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചു, അവരിൽ 70 ശതമാനത്തോളം പേരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാടുകടത്തി. ബാക്കിയുള്ളവരെ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തത്.

രാജ്യത്തുടനീളം അതോറിറ്റി നിരീക്ഷണ കാമ്പെയ്‌നുകൾ തുടരുമെന്നും പ്രവേശന, താമസ നിയമങ്ങൾ ലംഘിക്കുന്നവർക്കോ അവർക്ക് അഭയമോ തൊഴിലോ നൽകുന്നവർക്കോ എതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മേജർ ജനറൽ അൽ-ഖൈലി ഊന്നിപ്പറഞ്ഞു.

രാജ്യത്തിന്റെ പ്രവേശന, താമസ നിയമം നിയമലംഘകർക്ക് മാത്രമല്ല, അവർക്ക് അഭയമോ തൊഴിലോ നൽകുന്നവർക്കും കടുത്ത ശിക്ഷകളും സാമ്പത്തിക പിഴകളും ചുമത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ അവർക്ക് തങ്ങളുടെ പങ്ക് വഹിക്കാൻ കഴിയുന്നതിന്, എമിറേറ്റ്‌സിലെ എല്ലാ താമസക്കാരോടും പ്രവേശന, താമസ നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും നിയമലംഘകരെ നിയമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അതോറിറ്റി ഡയറക്ടർ ജനറൽ അഭ്യർത്ഥിച്ചു.