യുഎഇ-ഇന്തോനേഷ്യ:സഹകരണത്തിൻ്റെയും സൗഹൃദത്തിൻ്റെയും 47 വർഷങ്ങൾ

അബുദാബി, 16 ജൂലൈ 2024 (WAM) --യുഎഇയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണത്തിൻ്റെയും സൗഹൃദത്തിൻ്റെയും 47 വർഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്ന് ആരംഭിച്ച ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോയുടെ ദ്വദിന യുഎഇ സന്ദർശനം.ഈ സന്ദർശനം ആണവോർജ്ജ, നിക്ഷേപ, സാമ്പത്തിക മേഖലകളിലെ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ 1990-ലെ ഇന്തോനേഷ്യൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നിർണായക നിമിഷമായിരുന്നു. കഴിഞ്ഞ 47 വർഷമായി ഊർജം, പുനരുപയോഗ ഊർജം, വിനോദസഞ്ചാരം, വ്യോമയാനം, കൃഷി, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യം, ഗതാഗതം, ആരോഗ്യം, കൃത്രിമബുദ്ധി, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണവും ഏകോപനവും വർധിപ്പിച്ചിട്ടുണ്ട്.

2022-ൽ ഇന്തോനേഷ്യയുടെ കീഴിലുള്ള ജി20 പങ്കാളിത്തവും 2023-ൽ ഇന്ത്യയുടെയും പങ്കാളിത്തവും ജി20 സംരംഭത്തിന് കീഴിലുള്ള പാൻഡെമിക് ഫണ്ടിനെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണവും ഉൾപ്പെടെ ബഹുരാഷ്ട്ര സംഘടനകളിലെ എമിറാത്തി-ഇന്തോനേഷ്യൻ ബന്ധത്തിൻ്റെ വളർച്ചയെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രശംസിച്ചു. ഒരു മേഖലാ ഡയലോഗ് പാർട്ണറായി യുഎഇ ആസിയാൻ ചേരുന്നതിനുള്ള ഇന്തോനേഷ്യയുടെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

കഴിഞ്ഞ ദശകത്തിൽ യുഎഇ-ഇന്തോനേഷ്യ ഉഭയകക്ഷി വ്യാപാരം ഗണ്യമായി വളർന്നു, 2014 മുതൽ 2023 വരെ എണ്ണ ഇതര വ്യാപാരത്തിൽ 100 ​​ബില്യൺ ദിർഹത്തിലെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) അംഗീകാരം സാമ്പത്തിക ബന്ധങ്ങളും ഉഭയകക്ഷി വ്യാപാരവും ഗണ്യമായി ഉയർത്തി, 2022 മുതൽ വ്യാപാര മൂല്യത്തിൽ 7.2% വർദ്ധനവ് രേഖപ്പെടുത്തി.

അഞ്ചു വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ എണ്ണ ഇതര വ്യാപാരം 10 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2022ലാണ് യുഎഇയും ഇന്തോനേഷ്യയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചത്. സാമ്പത്തിക മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ആഭരണങ്ങളും വിലയേറിയ ലോഹങ്ങളുമാണ് വ്യാപാര പട്ടികയിൽ ഒന്നാമത്, കാറുകൾ, സ്വർണ്ണം, പാമോയിൽ, ഡെറിവേറ്റീവുകൾ, മൊബൈൽ ഫോണുകൾ എന്നിവയാണ് തൊട്ടുപിന്നിൽ.

ഇൻഡോനേഷ്യയുമായി സഹകരിച്ച് സ്ഥാപിച്ച മുഹമ്മദ് ബിൻ സായിദ്-ജോക്കോ വിഡോഡോ ഇൻ്റർനാഷണൽ കണ്ടൽ ഗവേഷണ കേന്ദ്രം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള നിർണായകമായ പ്രകൃതി അധിഷ്‌ഠിത പരിഹാരമായി അംഗീകരിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇയുടെ സുപ്രധാന സംഭാവനകളിലൊന്നാണ് ഈ കേന്ദ്രം.

കാലാവസ്ഥയ്ക്കും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും യുഎഇയുടെ സംഭാവന ഇന്തോനേഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ പ്രകടമാണ്. ഇരു രാജ്യങ്ങളും സഹിഷ്ണുതയുടെ മാതൃകകളായി വർത്തിക്കുന്നു, ഇന്തോനേഷ്യ അതിൻ്റെ വൈവിധ്യമാർന്ന സമൂഹത്തിൽ സ്വീകാര്യതയും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നു. സഹിഷ്ണുതയോടും സഹവർത്തിത്വത്തോടും ഉള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, സംരംഭങ്ങളിലൂടെ യുഎഇ അതിൻ്റെ സാമൂഹികവും മതപരവുമായ പൈതൃകത്തെ ആഗോളവൽക്കരിച്ചു. ഇത്തരത്തിൽ ഈ മേഖലയിലെ ആഗോള പുരോഗതിക്ക് ഇരു രാജ്യങ്ങളും സംഭാവന ചെയ്യുന്നു.